Wednesday, May 9, 2012

മൂന്ന് വ്യത്യസ്ത പതിപ്പുകളോടെ വിന്‍ഡോസ് 8




വിന്‍ഡോസ് 7 ന് ആറ് പതിപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍, അതിന്റെ പിന്‍ഗാമിയായ വിന്‍ഡോസ് 8 ന് മൂന്ന് പതിപ്പാകും ഉണ്ടാവുകയെന്ന് മൈക്രോസോഫ്ട് വെളിപ്പെടുത്തി. പരമ്പരാഗത ഡെസ്‌ക്‌ടോപ്പിനും ടച്ച്‌സ്‌ക്രീനിനും പാകത്തില്‍ ഇരട്ടമുഖത്തോടെ പുറത്തിറങ്ങുന്ന പുതിയ ഒഎസിന്, മൂന്ന് പതിപ്പാകും പ്രധാനമായും ഉണ്ടാവുകയെന്ന്വിന്‍ഡോസ് ബ്ലോഗിലാണ് മൈക്രോസോഫ്ട് പ്രസ്താവിച്ചത്.

ഹോം പിസികള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമായി 'വിന്‍ഡോസ് 8' (Windows 8), പ്രൊഫഷണലുകളെയും മറ്റ് സാങ്കേതിക വിദഗ്ധരെയും ലാക്കാക്കി 'വിന്‍ഡോസ് 8 പ്രോ'(Windows 8 Pro), കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, ആം പ്രൊസസറുകള്‍ ഉപയോഗിക്കുന്ന ടാബ്‌ലറ്റുകള്‍ക്കും ഭാരംകുറഞ്ഞ അള്‍ട്രോബുക്കുമായി 'വിന്‍ഡോസ് ആര്‍ടി' (Windows RT). വിന്‍ഡോസ് കുടുംബത്തിലെ നവാഗത അംഗമാണ് 'വിന്‍ഡോസ് ആര്‍ടി'.

വിന്‍ഡോസ് 95 ഒഎസിന് ശേഷം, ഏറ്റവും നിര്‍ണായക മാറ്റമാണ് വിന്‍ഡോസ് 8 ഓടെ വരുത്തിയിരിക്കുന്നതെന്ന് മൈക്രോസോഫ്ട് പറയുന്നു. ടാബ്‌ലറ്റുകള്‍ പോലുള്ള മൊബൈല്‍ ഉപകരണങ്ങൡലേക്കുകൂടി വിന്‍ഡോസ് എത്തുന്നു എന്നതാണത്. ക്വാല്‍കോം, മോട്ടറോള, എന്‍വിഡിയ തുടങ്ങിയവ നിര്‍മിക്കുന്ന ടാബ്‌ലറ്റ് ചിപ്പുകളിലും വിന്‍ഡോസ് പ്രവര്‍ത്തിക്കും.

ടച്ച് സ്‌ക്രീനുകളെ ഉദ്ദേശിച്ചുള്ളതാണ് വിന്‍ഡോസ് ആര്‍ടി എന്നതിനാല്‍, അതിനൊപ്പം ടച്ച്‌സ്‌ക്രീനിനായി പാകപ്പെടുത്തിയ മൈക്രോസോഫ്ട് വേഡ്, എക്‌സല്‍, പവര്‍പോയന്റ്, വന്‍നോട്ട് (OneNote) എന്നിവയുമുണ്ടാകും.

ആപ്ലിക്കേഷനുകളുടെ (Apps) കാര്യത്തില്‍ വിന്‍ഡോസ് ആര്‍ടി ശ്രദ്ധകേന്ദ്രീകരിക്കുക പുതിയ'വിന്‍ഡോസ് റണ്‍ടൈമില്‍' (WinRT) ആയിരിക്കുമെന്ന് മൈക്രോസോഫ്ട് പറയുന്നു. ക്ലൗഡ് അധിഷ്ഠിതമായ, ടച്ച്‌സ്‌ക്രീനിന് ചേര്‍ന്ന, വെബ്ബ് കണക്ട് ചെയ്തിട്ടുള്ള, പുതിയ തലമുറയില്‍പെട്ട ആപ്ലിക്കേഷനുകള്‍ക്കുള്ള അടിത്തറയായി കഴിഞ്ഞ സപ്തംബറിലാണ് ണശിഞഠ നിലവില്‍ വരുന്നകാര്യം കമ്പനി പ്രഖ്യാപിച്ചത്.

ഇതോടെ, ആപ്പിളിന്റെ 'ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റ'(iOS)ത്തിനോടും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിനോടും മത്സരിക്കാന്‍ വിന്‍ഡോസിന് കഴയും - കുറഞ്ഞപക്ഷം ടാബ്‌ലറ്റുകളുടെ രംഗത്തെങ്കിലും.

സ്റ്റാര്‍ട്ടര്‍, ഹോം ബേസിക്, ഹോം പ്രീമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ്, എന്റര്‍പ്രൈസ് -എന്നിങ്ങനെ ആറ് വ്യത്യസ്ത പതിപ്പുകളാണ് വിന്‍ഡോസ് 7 നുണ്ടായിരുന്നത്. വിന്‍ഡോസ് 8 ന് പതിപ്പുകള്‍ കുറവാണെങ്കിലും, ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ കൂടുതല്‍ സാധ്യത അതിനുണ്ടെന്ന് മൈക്രോസോഫ്ട് പറഞ്ഞു. 'പല ഉപഭോക്താക്കള്‍ക്കും വിന്‍ഡോസ് 8 ആയിരിക്കും അനുയോജ്യം'-ബ്ലോഗ് പോസ്റ്റില്‍ മൈക്രോസോഫ്ടിലെ ബ്രാന്‍ഡന്‍ ലിബ്ലാന്‍ക് എഴുതി.

മറ്റ് ഒട്ടേറെ സവിശേഷതകള്‍ക്കൊപ്പം, 'വിന്‍ഡോസ് എക്‌സ്‌പ്ലോററിന്റെ പരിഷ്‌ക്കരിച്ച വകഭേദം, ടാസ്‌ക് മാനേജര്‍, കൂടുതല്‍ മികച്ച മള്‍ട്ടി-മോണിറ്റര്‍ പിന്തുണ, ഒരു ഭാഷയില്‍നിന്ന് മറ്റൊരു ഭാഷയിലേക്ക് അനായാസം മാറാനുള്ള അവസരം' എന്നിവയൊക്കെ വിന്‍ഡോസ് 8 ന്റെ ഭാഗമാണ്.

ബിസിനസ് രംഗത്തുള്ളവര്‍ക്കായി 'വിന്‍ഡോസ് 8 എന്റര്‍പ്രൈസ്' (Windows 8 Enterprise) എന്നൊരു വകഭേദം കൂടിയുണ്ടാകുമെന്ന് വിന്‍ഡോസ് ബ്ലോഗിന്റെ അവസാനം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ പറയുന്നു.

വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ (ബീറ്റ) പതിപ്പ് മാര്‍ച്ച് ഒന്നിനാണ് ഇറങ്ങിയത്. പുറത്തിറങ്ങി ഒറ്റ ദിവസംകൊണ്ട് പത്തുലക്ഷം തവണയാണ് അത് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. 

No comments: